തമിഴ്നാട്ടിലെ വടക്കൻ ജില്ലകളില്‍ കനത്ത മഴ തുടരുന്നു


തമിഴ്നാട്ടിലെ വടക്കൻ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി.


രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

രജനികാന്ത് ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2023ല്‍ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിന്‍റെ വസതിയില്‍ വെള്ളംകയറിയിരുന്നു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നത് മേഖലയില്‍ വലിയ ആശങ്കയായിട്ടുണ്ട്.

ദക്ഷിണ റെയില്‍വേ ചെന്നൈ സെൻട്രല്‍ – മൈസൂർ കാവേരി എക്സ്പ്രസ് ഉള്‍പ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി.



Sharing is Caring