ഗുരുവായൂര്‍ ഇല്ലംനിറ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം; സുപ്രീംകോടതിയെ സമീപിച്ച് തന്ത്രി കുടുംബാംഗങ്ങള്‍


ഗുരുവായൂര്‍ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.


നമസ്‌കാര മണ്ഡപത്തില്‍ നടന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ മാറ്റമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ദൈവഹിതം അനുസരിച്ച് ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെയാണ് ഈ മാറ്റമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു


ഇല്ലംനിറ പൂജ ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണെന്നാണ് തന്ത്രി കുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചത്. പുറത്തുവെച്ച് നടത്തുന്ന പൂജാസാധനങ്ങള്‍ ശ്രീകോവിലേക്ക് പ്രവേശിപ്പിക്കുന്നത് ആചാരലംഘനമാണ്. ശ്രീകോവിലിന് പുറത്തുള്ള കൊടിമര ചുവട്ടിലേക്ക് ഇല്ലംനിറ പൂജ മാറ്റാനാകില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തര്‍ക്ക പരിഹാരത്തിന് സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.



Sharing is Caring