ഗസ്സ സിറ്റിയില്‍ ഫലസ്തീനികളെ പുറന്തള്ളാൻ വ്യാപക ആക്രമണവുമായി ഇസ്രായേല്‍


അറബ്, മുസ്ലിം രാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഫലസ്തീനികളെ പുറന്തള്ളാൻ ഗസ്സ സിറ്റിയില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍.ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കംമേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന് ദോഹയില്‍ ചേർന്ന അറബ്, മുസ്ലിം രാജ്യങ്ങളുടെ നേതൃയോഗം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


എന്നാല്‍ അർധരാത്രി മുതല്‍ ഗസ്സ സിറ്റിയില്‍ കൂടുതല്‍ ശക്തമായ ആക്രമണം ഇസ്രായേല്‍ ആരംഭിച്ചു. തുടക്കം മാത്രമാണിതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.ഇന്നലെ മാത്രം 51 പേരെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഇതില്‍ ആറു വയസു മാത്രം പ്രായമുള്ള ഇരട്ടകളും ഉള്‍പ്പെടും.ഗസ്സയില്‍ മൂന്ന് മാധ്യമ പ്രവർത്തകരെയും ഇസ്രായേല്‍കൊലപ്പെടുത്തി.


ഗസ്സ സിറ്റിയടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഏറ്റവും ഉയരം കൂടിയ അല്‍ ഗാഫിരി ബഹുനില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകർത്തു. വടക്കൻ ഗസ്സയില്‍ നിന്ന് തെക്കൻ ഭാഗത്തേക്ക് പതിനായിരങ്ങളാണ് സുരക്ഷതേടി പ്രയാണം തുടരുന്നത്.ഇസ്രായേലില്‍ എത്തിയ യു.എസ് സ്റ്റേറ്റ്സെക്രട്ടറി മാകോ റൂബിയോ നെതന്യാഹു ഉള്‍പ്പടെ നേതാക്കളുമായി വിശദചർച്ച നടത്തി. ഖത്തറുമായുള്ള നല്ല ബന്ധം തുടരമെന്നും പ്രശ്നപരിഹാര മാർഗത്തില്‍ ഖത്തർ ഇനിയും ക്രിയാത്മക റോള്‍ തുടരമെന്നും മാകോ റൂബിയോ നിർദേശിച്ചു.

അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട് ബന്ദികളുടെ ബന്ധുക്കള്‍ക്ക് എന്തെങ്കിലും ഉറപ്പ് നല്‍കാൻ യു.എസ് സ്റ്റേറ്റ്സെക്രട്ടറി തയാറായില്ല. നയതന്ത്ര നീക്കത്തിലൂടെയോ അതല്ലെങ്കില്‍ സൈനിക നടപടികളിലൂടെയോ മാത്രമേ ബന്ദിമോചനം നടക്കൂ എന്നും മാർകോ റൂബിയോ പ്രതികരിച്ചു.അതിനിടെ, ഇസ്രായേല്‍ ലോകത്ത് സാമ്ബത്തികമായി കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് തുറന്നു സമ്മതിച്ച്‌ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. രാജ്യത്തിന് പിടിച്ചുനില്‍ക്കാൻ കൂടുതല്‍ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്നാല്‍ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രായേല്‍ ഒറ്റപ്പെട്ടതെന്ന്പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് കുറ്റപ്പെടുത്തി. ഗസ്സയില്‍ കൂട്ടക്കൊല തുടരുന്നിടത്തോളം ഇസ്രായേലിനെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് വിലക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസില്‍ ഇസ്രായേലികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.



Sharing is Caring