ഈ മാസം അമേരിക്കയില്‍ നടക്കുന്ന ‘ക്വാഡ്’ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നയതന്ത്ര സുരക്ഷാ കൂട്ടായ്മയായ ‘ക്വാഡ് ഉച്ചകോടി’ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജന്മനാടായ ഡെലാവെയറിലെ വില്‍മിംഗ്ടണില്‍ ഈ മാസം 21നാണ് ആരംഭിക്കുക.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷീദാ എന്നിവർ നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലാ രാജ്യങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും യുക്രെയ്ൻ-റഷ്യ സംഘർഷവും ഉച്ചകോടിയില്‍ പ്രധാന ചർച്ചാവിഷയങ്ങളായേക്കും.

ഈ വർഷം ‘ക്വാഡ്’ ഉച്ചകോടിക്ക് ഇന്ത്യയാണു വേദിയാകേണ്ടിയിരുന്നത്. എന്നാല്‍, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പടക്കമുള്ള തിരക്കേറിയ ദിവസങ്ങളായതിനാല്‍ എല്ലാവർക്കും അഭികാമ്യമായ വേദി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനു പകരം അടുത്ത ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കും.













