കള്ളനോട്ടിനെയും കള്ളപ്പണത്തെയും നേരിടാന്‍ രാജ്യം തീവ്ര യജ്ഞത്തിലൂടെ മുന്നോട്ട് പോകുന്പോള്‍ കള്ളനാണയം നിര്‍മ്മിച്ചതിന്റെ പേരില്‍ രണ്ടു പേര് പിടിയില്‍. ഉത്തരേന്ത്യയില്‍ പ്രചരിക്കുന്ന കോടികളുടെ കള്ള നാണയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്ന് കരുതുന്ന രണ്ടു പേരെ ഡല്‍ഹിപോലീസിന്റെ പ്രത്യേക സെല്‍ തിങ്കളാഴ്ച രാത്രിയിലാണ് അറസ്റ്റ ചെയ്തത്.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലായി കോടിക്കണക്കിന് മൂല്യത്തിലുള്ള കള്ളനാണയങ്ങള്‍ നിര്‍മ്മിച്ച സംഘത്തിലെ സ്വീകാര് ലൂത്ര എന്ന 39 കാരന്റെ വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. അറസ്റ്റ് ചെയ്തതിനൊപ്പം ഇയാളില്‍ നിന്നും 17,390 രൂപയുടെ അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ പോലീസ് കണ്ടെടുത്തു.
ഇയാളുടെ രണ്ടു സഹോദരങ്ങള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്.
വ്യജനാണയങ്ങളുടെ ബിസിനസില്‍ സഹോദരങ്ങളായിരുന്നു സ്വീകാര് ലൂത്രയുടെ സഹായികള്‍. ഇവര്‍ ഇതിനകം 10-12 ലക്ഷം രൂപയുടെ വ്യാജനാണയങ്ങള്‍ ഇന്ത്യയിലും പുറത്തുമായി വിറ്റഴിച്ചു. ഡല്‍ഹിയിലെ ഉത്തം നഗറില്‍ നിന്നുമായിരുന്നു ഇയാള്‍ അറസ്റ്റിലായത്.
വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നതാണ് ലൂത്രയുടെയും സഹോദരങ്ങളുടെയും രീതി. ചിലപ്പോഴൊക്കെ ഇവര്‍ കാറില്‍ തന്നെ കഴിച്ചുകൂട്ടുകയും ചെയ്യാറുണ്ട്. പതിവായി കാറുകളും മാറ്റാറുള്ള ഇവരുടെ സഹായികളെ കുറിച്ചോ ഒളിത്താവളങ്ങളെ കുറിച്ചോ പോലീസിന് ഇതുവരെ വിവരം കിട്ടിയിട്ടില്ല. ഒക്ടോബറില്‍ ഇവരുടെ നാണയ ഇടപാടില്‍ പെട്ട ഗുല്‍ഷന്‍, സച്ചിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്നുമാണ് സ്വീകാര്, ഉപ്കാര് എന്നിവരുടെ വിവരം പോലീസിന് കിട്ടിയത്. 1997 മുതല്‍ സംഘം കള്ളനാണയം നിര്‍മ്മിച്ച് തുടങ്ങിയിരുന്നു. 1999 ല്‍ ഉപ്കാര് ഒരിക്കല്‍ അറസ്റ്റിലായിരുശന്നങ്കിലും പിന്നീട് വിട്ടയച്ചു. 2011 ല്‍ സ്വീകാറും അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാളുടെ സഹായിയായിരുന്ന രമേഷ് ശര്‍മ്മ കഴിഞ്ഞ വര്‍ഷം ബീഹാറില്‍ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു.














