കെവിന്‍ കൊലപാതകക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം


കോട്ടയം: കെവിന്‍ കൊലക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ എഎസ്‌ഐ ആയിരുന്ന ടി.എം ബിജു, പൊലീസ് ഡ്രൈവറായിരുന്ന എം. എന്‍ അജയകുമാര്‍ എന്നിവരാണ് അപകടത്തിപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ബിജുവിന്റെ നില ഗുരുതരമാണ്.


കേസുമായി ബന്ധപ്പെട്ട് ഇരുവരും കൊച്ചിയില്‍പോയി മടങ്ങിവരവെ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൂത്താട്ടുകുളത്തുവെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അജയകുമാറിന്റെ നില മെച്ചപ്പെട്ടു.


ബിജുവിനെ പിരിച്ചുവിടുന്നതായും ഡ്രൈവറുടെ ആനുകൂല്യം റദ്ദാക്കുന്നതും ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി തയാറാക്കുന്നതിന് എറണാകുളത്തുള്ള ഒരു പ്രമുഖ അഭിഭാഷകനെ കണ്ടു മടങ്ങിവരുമ്പോഴായിരുന്നു അപകടം. അജയനാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സീറ്റിലിരിക്കുകയായിരുന്നു ബിജു.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ പ്രതി സാനു ചാക്കോയില്‍നിന്ന് ഇരുവരും 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ബിജു പണം വാങ്ങിയതിന് ശേഷം വിഹിതം അജയകുമാറിന് നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.



Sharing is Caring