കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കി


തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഓ‌ര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ നിലിവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടിലാണ് കുപ്പിവെള്ളത്തെ കൂടി ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറുപ്പെടുവിച്ചത്. ഇത് ലംഘിക്കുന്ന കന്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ഏപ്രില്‍ 30ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏപ്രില്‍ രണ്ടു മുതല്‍ ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്കു വില്‍ക്കാന്‍ കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍) തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. 20 രൂപയ്ക്കാണ് ഇപ്പോഴും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം മൂലം കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 12 രൂപയ്ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്.


105 കമ്പനികള്‍ അംഗങ്ങളായുള്ള കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗമാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ആകെ 154 കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷനില്‍ അംഗങ്ങളല്ലാത്തവര്‍ വില കുറയ്ക്കാന്‍ തയ്യാറല്ല. പ്രതിവര്‍ഷം 40 ലക്ഷം മുതല്‍ ഒരു കോടിയുടെ വരെ കുടിവെള്ള കച്ചവടം നടത്തുന്ന കമ്പനികളുണ്ട്.



Sharing is Caring