കിറ്റ് വിവാദം ഒത്തുകളി’;യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി ഫിറോസ്


മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്.
സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം.ബിജെപിയുമായി പ്രതാപന്‍ നടത്തിയ നാടകമാണ് കിറ്റ് വിവാദമെന്നായിരുന്നു ഫിറോസിന്റെ ആരോപണം. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്. ടി എന്‍ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും തമ്മിലാണ് ഡീല്‍.


മണലൂരില്‍ ബിജെപി സഹായിച്ചാല്‍ ഗുരുവായൂരില്‍ തിരിച്ചു സഹായിക്കും എന്നാണ് ഡീലെന്നും ഫിറോസ് ആരോപിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപന്‍ രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.


‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി എന്‍ പ്രതാപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്നുദിവസം മുന്‍പേ അത് അറിഞ്ഞു. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം’, ഫിറോസ് പറഞ്ഞു.



Sharing is Caring