ആഴ്സണലിനെതിരായ 2-1ന്റെ ആവേശകരമായ വിജയത്തിന് പിന്നാലെ, പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഈ വിജയം പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ടെങ്കിലും വിജയം ഉറപ്പായിട്ടില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മുന്നറിയിപ്പ് നല്‍കി.നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ് സിറ്റി. എങ്കിലും ഒരു മത്സരം കുറച്ചാണ് സിറ്റി കളിച്ചിരിക്കുന്നത് എന്നതും, ഈ ആഴ്ച നടക്കാനിരിക്കുന്ന ബേണ്‍ലിക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ പട്ടികയില്‍ ഒന്നാമതെത്താം എന്നതും സിറ്റിക്ക് മുൻതൂക്കം നല്‍കുന്നുണ്ട്.
ഏർലിംഗ് ഹാലണ്ടിന്റെ ഗോള്‍ സിറ്റിക്ക് ജയം സമ്മാനിച്ച മത്സരത്തില്‍ ആഴ്സണലിന്റെ രണ്ട് ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയും കൈ ഹാവർട്സ് ലഭിച്ച അവസരങ്ങള്‍ പാഴാക്കുകയും ചെയ്തിരുന്നു.ക്ലബ്ബ് വിട്ടുപോകാനൊരുങ്ങുന്ന ഇതിഹാസ താരം ബെർണാഡോ സില്‍വയെ ഗ്വാർഡിയോള പ്രത്യേകം പ്രശംസിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി ടീമിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും, വലിയ അക്ഷരങ്ങളില്‍ അടയാളപ്പെടുത്തേണ്ട പ്രത്യേകതയുള്ള താരമാണ് സില്‍വയെന്നും പെപ് പറഞ്ഞു.

സിറ്റിയോട് തോറ്റ ലീഗ് കപ്പ് ഫൈനല്‍ ഉള്‍പ്പെടെ തുടർച്ചയായ നാല് ആഭ്യന്തര മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ആഴ്സണലിന് ഈ ഫലങ്ങള്‍ തിരിച്ചടിയാണ്. പത്ത് വർഷത്തിനിടയിലെ തങ്ങളുടെ ഏഴാം ലീഗ് കിരീടം ലക്ഷ്യമിടുന്ന സിറ്റിക്കാണ് നിലവില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.ബേണ്‍ലിക്കെതിരായ മത്സരം ജയിച്ചാലും സീസണില്‍ അഞ്ച് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന കാര്യം പെപ് ഗ്വാർഡിയോള ഓർമ്മിപ്പിച്ചു. അതിനാല്‍ തന്നെ കിരീടപ്പോരാട്ടം ഇപ്പോഴും തുറന്ന നിലയിലാണെന്നും ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്സണല്‍ ആരാധകർക്ക് ഈ തോല്‍വി നിരാശ നല്‍കുന്നുണ്ടെങ്കിലും, വരും മത്സരങ്ങളില്‍ ആഴ്സണല്‍ തിരിച്ചുവരുമെന്നും പോരാട്ടം അവസാന നിമിഷം വരെ നീളുമെന്നുമാണ് ഫുട്ബോള്‍ നിരീക്ഷകർ വിലയിരുത്തുന്നത്.













