കരുവന്നൂർ ബാങ്ക് കേസ് :പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി


കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആര്‍ക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങള്‍ക്ക് മുന്‍പേ നല്‍കിയ ഉറപ്പ് പാലിക്കാതെ നില്‍ക്കുമ്പോഴാണ് ഇഡിയുടെ നീക്കം.


വിചാരണ കാലയളവില്‍ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സിപിഎം ഉന്നത നേതാക്കള്‍ പ്രതിക്കൂട്ടില്‍ ആയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപകരെ ശാന്തരാക്കാന്‍ പറഞ്ഞ വാക്കുകളാണിത്.
മാസം ഏഴ് കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാന്‍ ആയിരുന്നു പദ്ധതി.


ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നല്‍കണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജന്‍സി ഇത്തരമൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കുന്നത് അപൂര്‍വ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസില്‍ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാര്‍ത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നല്‍കാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.



Sharing is Caring