ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍


ചാവക്കാട്: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി നാറ പറമ്ബില്‍ ഹബീബ്, തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍, കോയമ്ബത്തൂര്‍ നഞ്ചുണ്ട പുരം സ്വദേശികളായ താജുദ്ദീന്‍, മുഹമ്മദ് ഇര്‍ഷാദ്, ഫിറോസ് ഖാന്‍ എന്നിവരെയാണ് സി.ഐ കെ.ജി സുരേഷ് , എസ്.ഐ പി.ആര്‍. രാജീവ് , എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.


വെളളിയാഴ്ച്ച രാവിലെ 6.10 ന് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വടക്കേ ബൈപ്പാസ് ജങ്ഷനില്‍ വെച്ചണ് രണ്ട് കാറുകളിലായി എത്തിയ പ്രതികള്‍ പിടിയിലായത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ ഒന്നരക്കോടി രൂപയും ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധിച്ച ഒരു ലക്ഷത്തിന് പകരം 20,000 രൂപ വാങ്ങാനുള്ള തയ്യാറെടുപ്പില്‍ ചാവക്കാട് മേഖലയില്‍ വിതരണത്തിന് കൊണ്ടവന്ന നോട്ടുകളാണിതെന്ന് സി.ഐ സുരേഷ് പറഞ്ഞു. ജില്ലയില്‍ ഇന്നുവരെ നടന്ന വേട്ടയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഇന്ന് പിടികൂടിയത്.


2016 നവംബറില്‍ നോട്ട് നിരോധനം വന്ന ശേഷം മുഴുവന്‍ തുകയും റിസര്‍വ് ബാങ്കിലെത്തിയിട്ടില്ലെന്നും രഹസ്യമായ മാര്‍ഗത്തിലൂടെ ഇനിയും നല്‍കി മാറ്റാനാവുമെന്നും വിശ്വസിപ്പിച്ചാണ് മേഖലയില്‍ പഴയ നോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. പ്രതികളില്‍ താജുദ്ധീന്‍ വഴിയാണ് പണമെത്തിയത്. ഇയാള്‍ കോയമ്ബത്തൂരില്‍ വസ്ത്രവ്യാപാരിയും ഫിറോസ് ഖാന്‍ സ്ക്രാപ് വ്യാപാരിയും ഇര്‍ഷാദ് അപ്ഹോള്‍സ്റ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നയാളുമാണ്. വടക്കാഞ്ചേരിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് കൂട്ടത്തിലെ ഷറഫുദ്ദീന്‍. ഇവരുമായി ചാവക്കാട് മേഖലയില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ഉടനെ വലയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

എസ്.ഐ കെ.വി. മാധവന്‍, എ.എസ്.ഐമാരായ എസ്.സുനില്‍കുമാര്‍, ജിജില്‍, ക്രൈംബ്രാഞ്ച് എ.എസ്.ഐ രാകേഷ്, സീനിയര്‍ സി.പി.ഒ സുദേവ്, സി.വി.ഒമാരായ സന്ദീപ്, സുരേഷ്, ജോഷി, ഷജീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.



Sharing is Caring