ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ 27 റണ്‍ ജയം


ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ 27 റണ്‍ ജയം.


ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് എട്ട്‌ വിക്കറ്റിന്‌ 167 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഡല്‍ഹിക്ക്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 140 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 16-ാം സീസണിലെ ആറാമത്തെ തോല്‍വി വഴങ്ങി ഡല്‍ഹിയുടെ സാധ്യതകള്‍ ഏറെക്കുറെ അസ്‌തമിച്ചു.


ദീപക്‌ ചാഹാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഡല്‍ഹി നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ (0) മടങ്ങി. മൂന്നാം ഓവറില്‍ ഫില്‍ സാള്‍ട്ടിനെയും (11 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 17) ചാഹാര്‍ മടക്കി. മിച്ചല്‍ മാര്‍ഷ്‌ (നാല്‌ പന്തില്‍ അഞ്ച്‌) റണ്ണൗട്ടായതോടെ ഡല്‍ഹി മൂന്നിന്‌ 35 റണ്ണെന്നു വിയര്‍ത്തു. മനീഷ്‌ പാണ്ഡെ (27), റീലി റൂസോ (35), അക്ഷര്‍ പട്ടേല്‍ (12 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) എന്നിവരുടെ പോരാട്ടം സ്‌കോര്‍ നൂറ്‌ കടത്തി.

അവസാന ഓവറുകളില്‍ റണ്ണടിച്ചു കൂട്ടിയ നായകന്‍ എം.എസ്‌. ധോണിയും (ഒന്‍പത്‌ പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 20) രവീന്ദ്ര ജഡേജയുമാണ്‌ (16 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 21) ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മാന്യമായ സ്‌കോറിലെത്തിച്ചത്‌. ഏഴാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 38 റണ്ണുമായി മികച്ചുനിന്നു. മത്സരത്തിന്റെ 19-ാം ഓവറില്‍ ധോണിയും ജഡേജയും ചേര്‍ന്ന്‌ 21 റണ്ണെടുത്തു.
ചെന്നൈയ്‌ക്ക് ഓപ്പണര്‍മാരായ ഋതുരാജ്‌ ഗെയ്‌ക്വാദും (18 പന്തില്‍ 24) ഡെവന്‍ കോണ്‍വേയും (13 പന്തില്‍ 10) മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 4.1 ഓവറില്‍ 32 റണ്ണെന്നു നില്‍ക്കേ കോണ്‍വേയെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.
പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ ഒന്നിന്‌ 49 എന്ന നിലയിലായിരുന്ന ചെന്നൈയ്‌ക്ക് ഋതുരാജിന്റെ വിക്കറ്റും നഷ്‌ടമായി. ഋതുരാജിനെ അക്ഷര്‍ പട്ടേല്‍ അമന്‍ ഹക്കിം ഖാന്റെ കൈയിലെത്തിച്ചു. മോയീന്‍ അലി (12 പന്തില്‍ ഏഴ്‌), അജിന്‍ക്യ രഹാനെ (20 പന്തില്‍ 21) എന്നിവരെ നഷ്‌ടപ്പെട്ടപ്പോള്‍ സൂപ്പര്‍ കിങ്‌സ് നാലിന്‌ 77 നിലയിലേക്ക്‌ വീണു. ശിവം ദുബേയും (12 പന്തില്‍ മൂന്ന്‌ സിക്‌സറടക്കം 25) അമ്ബാട്ടി റായിഡുവും (17 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 23) ചേര്‍ന്ന്‌ അഞ്ചാം വിക്കറ്റില്‍ 36 റണ്‍ നേടി.



Sharing is Caring