എല്ലാ ജില്ലകളിലും കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു


തിരുവനന്തപുരം: അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുമായി ചേര്‍ന്നാണ് പ്രവർത്തങ്ങൾ. ഇതിനായി പതിനാല് ജില്ലകളിലെ ലീഗല്‍ ക്ലീനിക്കുകളിലും കെല്‍സയുടെ സഹായത്തോടെ പ്രത്യേകം വനിതാ അഭിഭാഷകരെ നിയമിച്ചു.ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കും. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമോപദേശങ്ങളും നിയമപരമായ പിന്തുണകളും ലഭ്യമാക്കുന്നതിനും പ്രശ്നപരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും.ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാവിധ നിയമപരിരക്ഷയും ഉറപ്പാക്കി കൊണ്ട് ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അവരെ പ്രാപ്തരാക്കുക എന്നതാണ് ലീഗല്‍ ക്ളിനിക്കുകള്‍ വഴി കുടുംബ്രീ ലക്ഷ്യമിടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.




Sharing is Caring