എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ഡീല്‍;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പേരാവൂരില്‍ പ്രിയങ്ക ഗാന്ധി


എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പേരാവൂരില്‍ പ്രിയങ്ക ഗാന്ധി. ഡീല്‍ ആരോപണം പ്രിയങ്കാ ഗാന്ധിയും ആവര്‍ത്തിച്ചു.ശബരിമലയില്‍ നടന്ന വലിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രി ഇതിനെ കുറിച്ച് മിണ്ടിയില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നില്ല. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഇഡി, ഇന്‍കം ടാക്‌സ്, സിബിഐ എന്നിവയുടെയെല്ലാം കേസുകളുണ്.


എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയില്ല – പ്രിയങ്ക ഗാന്ധി പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് മനസില്‍ വരുന്നതെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇല്ല എന്നായിരുന്നു ജനങ്ങളുടെ ആര്‍പ്പുവിളി. വിലക്കയറ്റം നേരത്തെയുള്ളതിനേക്കാള്‍ രൂക്ഷമായി മാറിയിരിക്കുകയല്ലേ എന്നും അവര്‍ ചോദിച്ചു. അതേ എന്ന് പ്രവര്‍ത്തകര്‍ മറുപടി നല്‍കി.


ഇത്തരത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്‍പ്പടെ പ്രിയങ്ക പ്രവര്‍ത്തകരോട് ചോദ്യമുന്നയിച്ചു. എത്ര പേര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ മാറ്റണമെന്ന് ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ചോദിച്ചപ്പോഴും വലിയ ആരവമാണ് സദസില്‍ നിന്ന് ഉയര്‍ന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ആരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വയനാടിന്റെ എംപിയാണ്. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്ക് അടുത്തറിയാം. നിങ്ങളോരോരുത്തരും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കഠിനപ്രയത്‌നം ചെയ്യുന്നവരാണ്. കേരളത്തില്‍ ഒട്ടേറെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ പല ചെറുപ്പക്കാര്‍ക്കും ജോലി ഇല്ല എന്ന് ഞാന്‍ മനസിലാക്കുന്നു. തൊഴിലുണ്ടെങ്കില്‍ തന്നെ അത് സംസ്ഥാനത്തിന് പുറത്താണ്. സംസ്ഥാനത്തിനകത്ത് തന്നെയുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കുറഞ്ഞു.

വയനാടിന്റെ എംപി എന്ന നിലയില്‍ കേരളം രത്‌നം പോലെ അമൂല്യമെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നിങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാനത്തിന്റെ മത സൗഹാര്‍ദവും സാമൂഹ്യമായ ഇഴയടുപ്പവും മാതൃകയാണ്. വിവേകമുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ തന്നെയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ലോകത്തെവിടെ പോയാലും ഒരുമലയാളിയെ കാണാനിടയാകാറുണ്ട്. അതില്‍ അഭിമാനവും തോന്നിയിട്ടുണ്ട് – അവര്‍ വ്യക്തമാക്കി.



Sharing is Caring