ഉംറ തീര്‍ത്ഥാടകരുടെ ബസ് മക്കയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി 42 പേർക്ക് ദാരുണാന്ത്യം


ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച്‌ കത്തി 42 പേർ മരിച്ചതായി റിപ്പോർട്ട്.സൗദി അറേബ്യയിലെ മക്കയ്‌ക്ക് സമീപം മുഫാരഹത്ത് എന്ന സ്ഥലത്താണ് അപകടം. തിങ്കളാഴ്‌ച പുലർച്ചെ 1.30ഓടെയാണ് തീർത്ഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.


ഹൈദരാബാദില്‍ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. കുട്ടികളും സ്‌ത്രീകളുമടക്കമുള്ള ആളുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 20 സ്‌ത്രീകളും 11 കുട്ടികളുമാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക സൂചന.മക്കയില്‍ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുകയായിരുന്നു ഇവർ. പുലർച്ചെയായതിനാല്‍ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു.


എത്രപേരാണ് അപകടത്തില്‍ പെട്ടത്, രക്ഷപ്പെട്ടവർ എത്ര എന്നുള്ള കണക്കുകള്‍ അധികൃതർ ശേഖരിച്ചുവരികയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാളെ രക്ഷിക്കാനായി എന്നാണ് വിവരം. വാഹനം പൂർണമായും കത്തിപ്പോയതിനാല്‍ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



Sharing is Caring