ആശങ്കപ്പെടാനില്ല, ആദ്യ പരിഗണന മത്സ്യത്തൊഴിലാളികളെ രക്ഷിക്കലെന്ന് മന്ത്രി കടകംപ്പള്ളി


ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാരിന് സാദ്ധ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മറ്റുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ പിന്നീട് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാവികസേനാ ഹെലിക്കോപ്റ്ററില്‍ പുറംകടലില്‍ പോയി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


കടലില്‍ അമ്ബത് കിലോ മീറ്ററോളം ദൂരത്തില്‍ ഹെലിക്കോപ്റ്ററില്‍ താഴ്ന്ന് പറന്നെങ്കിലും അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ ആരെയും കണ്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കടലില്‍ ചില ബോട്ടുകള്‍ തകര്‍ന്ന് കിടക്കുന്നുണ്ട്. എന്നാല്‍ ആദ്യം അതിലെ മത്സ്യത്തൊഴിലാളികളെ കരയിലെത്തിക്കുകയാണ് വേണ്ടത്. മറ്റുള്ള കാര്യങ്ങളെല്ലാം സര്‍ക്കാരിന് പിന്നീട് പരിഗണിക്കാവുന്ന വിഷയമാണ്. തീരം പ്രക്ഷുബ്ധമാണെങ്കിലും ഉള്‍ക്കടല്‍ വളരെ ശാന്തമാണ്.


അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ പറ്റും. ഇതിനായി നേവിയുടെ മൂന്നും കോസ്റ്റ് ഗാര്‍ഡിന്റെ ആറും രണ്ട് മര്‍ച്ചന്റ് നേവി കപ്പലുകളും ഹെലിക്കോപ്റ്ററുകളടക്കം എട്ട് എയര്‍ക്രാഫ്റ്റുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Sharing is Caring