ആരാധകരെ നിരാശപ്പെടുത്തി ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; പിന്നാലെ ഷറപ്പോവയും പുറത്ത്


യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ലോക റാങ്കിങ്ങില്‍ 55ാം റാങ്കുകാരനായ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാന്‍ ആണ് രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ തോല്‍വി. സ്‌കോര്‍ 6-3, 5-7, 6-7, 6-7. മത്സരത്തില്‍ വരുത്തിയ അനാവശ്യ പിഴവുകളാണ് ഫെഡററുടെ തോല്‍വിക്കിടയാക്കിയത്.


ആദ്യം സെറ്റ് അനായാസം ജയിച്ച ഫെഡറര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്ന് കരുതിയെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റുകളിലും ഇതിഹാസതാരത്തിന് പിടിച്ചുനില്‍ക്കാനായില്ല. ഫെഡറര്‍ 12 എയ്‌സുകളുതിര്‍ത്തെങ്കിലും പത്ത് തവണയാണ് ഡബിള്‍ ഫോള്‍ട്ട് വരുത്തിയത്. ഡബിള്‍ ഫോള്‍ട്ടുകളാണ് താരത്തിന്റെ വിധിയെഴുതിയതും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായശേഷം ഫെഡറര്‍ക്ക് കാര്യമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.


അതേസമയം, സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്ക് പോര്‍ച്ചുഗീസ് താരം ജാവോ സൗസയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ചിന്റെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-4, 6-3. ഫെഡറര്‍ പുറത്തായതോടെ ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ച് ഫെഡറര്‍ പ്രകടനം കാത്തിരുന്നവര്‍ നിരാശയിലായി. ജോണ്‍ മില്‍മാന്‍ ആണ് ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. ജപ്പാന്റെ കെയ് നിഷികോരിയും, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Maria Sharapovaവനിതാ വിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ മരിയ ഷറപ്പോവ പുറത്തായി. സ്‌പെയിനിന്റെ കാര്‍ല സുവാരസ് നവാരോയാണ് റഷ്യന്‍ സുന്ദരിക്ക് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 6-4, 6-3. മത്സരത്തില്‍ 38 അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ഷറപ്പോവയ്ക്ക് വിനയായത്. എട്ട് ഡബിള്‍ ഫോള്‍ട്ടുകളും ഷറപ്പോവയ്ക്ക് പരാജയം ഉറപ്പാക്കി. ജപ്പാന്റെ നയോമി ഒസാക്കയും, അമേരിക്കയുടെ മാഡിസണ്‍ കീസും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്.



Sharing is Caring