ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മദനി ഞായറാഴ്ച ബംഗളൂരുവിൽ നിന്ന് യാത്രതിരിക്കും. ഉച്ചയ്ക്ക് മൂന്നരയോടെ നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം അവിടെ നിന്നും ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് പോകും.
സുപ്രീംകോടതി നിർദേശപ്രകാരം സുരക്ഷാച്ചെലവിനുള്ള തുക കുറയ്ക്കാൻ കർണ്ണാടക സർക്കാർ തയ്യാറായതോടെയാണ് മദനിക്ക് കേരളത്തിലേക്കുള്ള വഴി തുറന്നത്. നേരത്തെ 15 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നാണ് കർണ്ണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സുപ്രീംകോടതി ഇതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതോടെ കർണ്ണാടക സർക്കാർ തുക കുറയ്ക്കുകയായിരുന്നു.

രോഗിയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനുമാണ് മദനിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 19 വരെ അദ്ദേഹം കേരളത്തിലുണ്ടാകും. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ മൈനാഗപ്പള്ളിയിലെത്തുന്ന അദ്ദേഹം രണ്ട് ദിവസം അവിടെ താമസിക്കും. പിന്നീട് ആഗസ്റ്റ് 8ന് മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തലശേരിയിലേക്ക് പോകും. തുടർന്നുള്ള ദിവസങ്ങളിൽ അൻവാർശേരിയിലായിരിക്കും മദനി താമസിക്കുക. കേരളത്തിലെത്തുന്ന മദനിക്ക് വേണ്ടി പോലീസ് വൻ സുരക്ഷയാണ് ഒരുക്കുന്നത്. കൊല്ലം റൂറൽ എസ്പി, ഡിവൈഎസ്പി, ശാസ്താംകോട്ട സിഐ, എന്നിവർക്കാണ് സുരക്ഷാ ചുമതല. 235ഓളം സിവിൽ പോലീസുകാരും സുരക്ഷാ സംഘത്തിലുണ്ട്. മദനിയെ അനുഗമിക്കുന്ന കർണ്ണാടക പോലീസ് സംഘത്തിന് പുറമേയാണ് കേരള പോലീസും സുരക്ഷയൊരുക്കുന്നത്. മൂന്ന് എസിപിമാരടക്കമുള്ള കർണ്ണാടക പോലീസ് സംഘമാണ് മദനിയെ അനുഗമിക്കുന്നത്.













