അപകീര്‍ത്തിപ്പെടുത്തി അപമാനിക്കാന്‍ ശ്രമം; മാനനഷ്ട കേസ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്


റോഡ് അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അലൈന്‍മെന്റ് മാറ്റി എന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തി അപമാനിച്ചതിന്റെ പേരില്‍ മാനനഷ്ട കേസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.


കിഫ്ബി നിശ്ചയിച്ച അലൈന്‍മെന്റില്‍ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താന്‍ എം എല്‍ എ ആകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭര്‍ത്താവിന് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ട്. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബി എം ആന്റ് ബി സി ടാറിങ്ങിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തിയും നടക്കുകയാണ്.


2020 ലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കിയത്. അതായത് മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാല്‍ 17 മീറ്ററാണ് എന്ന് കാണാന്‍ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിര്‍മ്മാണം നടക്കുന്നത് കിഫ്ബി 2020 ല്‍ അനുവദിച്ച 12 മീറ്റര്‍ വീതിയില്‍ കെ ആര്‍ എഫ ്ബി നിശ്ചയിച്ച അലൈന്‍മെന്റിലാണ്. അതില്‍ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് കോണ്‍ഗ്രസുകാര്‍ കൊടി കുത്തിയതെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി നിശ്ചയിച്ച അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈന്‍മെന്റില്‍ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാല്‍ ഒരടി പോലും പുറംപോക്ക് ഈ വസ്തുവില്‍ ഇല്ല. അലൈന്‍മെന്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. അലൈന്‍മെന്റ് മാറ്റി എന്ന് അപകീര്‍ത്തിപ്പെടുത്തി അപമാനിച്ചതിന്റെ പേരില്‍ മാനനഷ്ട കേസ് നല്‍കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.



Sharing is Caring