116 എംഎല്‍എമാരുടെ സത്യവാങ്മൂലം; ബിജെപിക്കെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തുറുപ്പ് ചീട്ട്


ബെംഗളൂരു: നിയമസഭയില്‍ ഭൂരുപക്ഷം തെളിയിക്കും എന്നാണ് ബിജെപിയും, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും അവകാശപ്പെടുന്നത്. 120 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കഴിഞ്ഞ ദിവസവും ബിജെപി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്ന് ഉറപ്പാക്കുന്നകാണ് പുറത്ത് വരുന്ന മറ്റ് ചില വിവരങ്ങള്‍.


കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കുന്ന 116 എംഎല്‍എമാരുടെ സത്യവാങ്മൂലം നേതൃത്വം തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ ഇത് സമര്‍പ്പിക്കാനും ഇരിക്കുകയായിരുന്നു. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടതോടെയാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഒരു അഭിഭാഷകനെ ഉദ്ധരിച്ച്‌ ദി ക്വിന്റ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.


യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ വാദം. ഈ വാദം സുപ്രീം കോടതി ഇതുവരെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന എന്നതാണ് വാസ്തവം. ആദ്യം പ്രശ്‌ന പരിഹാരം നടക്കട്ടെ, ബാക്കി നിയമ പ്രശ്‌നങ്ങള്‍ പിന്നീട് പരിശോധിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കുക അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപ്പ് ലംഘിച്ച്‌ വോട്ട് ചെയ്താല്‍ അത് കൂറുമാറ്റം ആയി വിലയിരുത്തപ്പെടുകയും അങ്ങനെ ചെയ്യുന്നവര്‍ അയോഗ്യരാക്കപ്പെടുകയും ചെയ്യും. എങ്കിലും പ്രൊടെം സ്പീക്കറുടെ ഇടപെടല്‍ സഭയില്‍ നിര്‍ണായകമാകും. യെദ്യൂരപ്പയുടെ വിശ്വസ്തനായ കെജി ബൊപ്പയ്യയെ ആണ് ഗവര്‍ണര്‍ പ്രൊടെം സ്പീക്കര്‍ ആയി നിയമിച്ചിട്ടുള്ളത്. ഇതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.



Sharing is Caring