104 സീറ്റിനെ 111 ആക്കാന്‍ യെദ്യൂരപ്പക്ക് മുന്നില്‍ വിശാലമായ 15 ദിവസം.. കര്‍ണാടക ഗവര്‍ണര്‍ മരണമാസ്സാണ്!!


ബെംഗളൂരു: കര്‍ണാടകത്തില്‍ യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്. 104നെ 111 ആക്കുന്നതിനാണ് ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി ചിദംബരം ആരോപിക്കുന്നത്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തിനൊപ്പമാണ് പി ചിദംബരത്തിന്റെ ട്വീറ്റ്. വ്യക്തമായ ഭൂരിപക്ഷമുള്ള ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ യെദ്യൂരപ്പയെ ക്ഷണിച്ചത് വിപത്തിന്റെ പാതയാണെന്നും ചിദംബരം വിശേഷിപ്പിക്കുന്നു.


കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ട്. ഗവര്‍ണര്‍ അനധികൃതമായി പ്രവര്‍ത്തിക്കില്ല. അദ്ദേഹം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രാത്രിയോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ഒഴിവാക്കി ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.


നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ചിദംബരം രംഗത്തെത്തിയിട്ടുള്ളത്.



Sharing is Caring