ക്ഷേത്രത്തിൽ തിരക്കിനിടെ ഭക്തയുടെ പണമടങ്ങിയ ബാഗ് കവർന്ന യുവതിയെ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മുങ്ങി. വയനാട് മേപ്പാടി കൂരിമണ്ണിൽ രേണുക എന്നു വിളിക്കുന്ന ഹസീന(40)യെയാണ് ഗുരുവായൂർ ടെമ്പിൾ എസ്.ഐ. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഞായറാഴ്‌ച രാവിലെ ക്ഷേത്രം കൊടിമരത്തിനടുത്തായിരുന്നു മോഷണം. പ്രതിയിൽനിന്ന് 13,244 രൂപയും മൂന്ന് പഴ്‌സുകളും കണ്ടെടുത്തു.
പാലക്കാട് പെരുവെമ്പ് ചോറക്കോട് ഓമനയുടെ ബാഗാണ് കവർന്നത്. ഇവർ കുടുംബസമേതം തൊഴാൻ നിൽക്കുകയായിരുന്നു. ബാഗ് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് രേണുകയെ പിടികൂടിയപ്പോൾ അവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും എത്തിച്ചു.
തിങ്കളാഴ്‌ച വിട്ടയച്ചശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് കൃഷ്ണൻ നായർ എന്നു വിളിക്കുന്ന ഉസ്മാനെ(40) പോലീസ് തിരയുന്നു.ഉസ്മാനും ഹസീനയും 12 വയസ്സുള്ള മകനും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെത്തിയത്.
സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത് മകനെ മുറിയിൽ തനിച്ചാക്കി പുറത്തുനിന്ന് പൂട്ടിയിട്ടശേഷം രണ്ടുപേരും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.