മാസപ്പടിക്കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊലൂഷന്‍സ് ഉടമയുമായ വീണ ടി.യുടെ സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനാണ് ഇ ഡി നീക്കം. ഇതിനായി വീണ ടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും.അതിനിടെ,റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം.
വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം പിഎംഎൽഎ കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണാ വിജയനെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഇതിനു മുന്നോടിയായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് മൊഴിയെടുക്കും. അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ നരുവാംമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു ജില്ലയില്‍ നിന്നും ഒരാളെ കൂടി പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.