സംസ്ഥാന സര്‍ക്കാറിനെതിരെ സമര പരമ്പരയുമായി യു ഡി എഫ്

സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി വീണ്ടും യു ഡി എഫ്. ഡിസംബര്‍ രണ്ടാം വാരം പൗര വിചാരണയുമായി യു ഡി എഫ് സെക്രട്ടേറിയറ്റ് വളയും. അടുത്ത മാസം മുതല്‍ തുടര്‍ച്ചയായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

നവംബര്‍ ഒന്നിന് യു ഡി എഫിന്റെ ലഹരിവിരുദ്ധ കാംപയിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടക്കും. അതിനുശേഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണു സര്‍ക്കാരിനെതിരെ നിരന്തരമായി പൗരവിചാരണാ പരിപാടികള്‍ നടത്തുക. സ്ത്രീ സുരക്ഷയിലെ വീഴ്ചകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് ഡി.ജി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.

നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. നവംബര്‍ എട്ടിന് യു ഡി എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടക്കും. നവംബര്‍ 14ന് ‘നരബലിയുടെ തമസില്‍ നിന്ന് നവോഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന കാംപയിന്‍ ആരംഭിക്കും. നവംബര്‍ 20 മുതല്‍ 30 വരെ വാഹനപ്രചാരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരം സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് വളയും.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി, നെല്ലുസംഭരണം അട്ടിമറിച്ചു, നാണ്യവിളകളുടെ താങ്ങുവില പ്രഖ്യാപനത്തില്‍ ഒതുക്കി കര്‍ഷകരെ കണ്ണീരിലാക്കി, നിയമം നടപ്പാക്കേണ്ട പോലീസ് ഗുണ്ടാസംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നു, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കോറിഡോറാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് യു ഡി എഫ് വന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത്- ഡോളര്‍ക്കടത്ത് കേസുകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *