തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര കോവിഡ് വ്യാപന സാഹചര്യം അവലോകനം ചെയ്യാനും കൂടുതൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുമായി ചർച്ച നടത്തും. സംസ്ഥാനം ഇതുവരെ കൈക്കൊണ്ട പ്രതിരോധ നടപടികൾ വിലയിരുത്തുന്ന സംഘം കൂടുതൽ കർക്കശ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശവും നൽകും.
ഇന്ന് ഉച്ചകഴിഞ്ഞു 2.30 മുതൽ നാലു വരെയാണു ചർച്ച. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തി. ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും കേന്ദ്ര നടപടികൾ.
ഉച്ചയ്ക്ക് 12.50നു തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി കോവിഡ് അവലോകന യോഗത്തിനു ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കും. എച്ച്എൽഎല്ലിന്റെ അവലോകന യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. തുടർന്നു തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിക്കും. രാത്രി 8.30നു കേന്ദ്രമന്ത്രിയും സംഘവും മടങ്ങും.