ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾക്ക് നാളെ യുഎഇ യിൽ തുടക്കം

കോവിഡ് പ്രതിസന്ധിയില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം പതിപ്പിലെ ബാക്കി മത്സരങ്ങള്‍ നാളെ യുഎഇയില്‍ ആരംഭിക്കും.മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തിലൂടെയാണ് നാളെ മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമാകുന്നത്.

ആറു കളിക്കാര്‍ക്കും രണ്ടു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നടന്നു കൊണ്ടിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മെയ് നാലിന് ബിസിസിഐ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പിന്നീട് മത്സരങ്ങള്‍ യുഎഇയില്‍ വെച്ച്‌ നടത്താന്‍ തീരുമാനമായത്. ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിച്ചുവെങ്കിലും പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ക്കെല്ലാം തന്നെ പകുതി മത്സരങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. 31 മത്സരങ്ങളാണ് ഇനി സീസണില്‍ നടക്കാനുള്ളത്. ഇതുവരെ ഒരു ടീമും പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്ലേഓഫില്‍ ഇടം പിടിക്കുവാനായി വാശിയേറിയ പോരാട്ടമാവും ഇനി യുഎഇയില്‍ അരങ്ങേറുക. എട്ടു കളികളില്‍ നിന്നായി 12 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാമതുള്ളത്.

ധോണിയുടെ ചെന്നൈയാണ് ഏഴു കളികളില്‍ നിന്ന് 10 പോയിന്റുമായി രണ്ടാമതുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് യഥാക്രമം മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങളില്‍. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍ റൈസേര്‍സ് ഹൈദരാബാദ് എന്നിവരാണ് അവസാന മൂന്ന് സ്ഥാനങ്ങളിലുള്ളത്. നാളെ ധോണിയുടെ കീഴില്‍ ചെന്നൈയും രോഹിതിന് കീഴില്‍ മുംബൈയും നേര്‍ക്കുനേര്‍ വരുമ്ബോള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വൈകീട്ട് 7.30നാണ് മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *