റാവൽപിണ്ടി: ആദ്യ ഏകദിന മത്സരത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പാക്കിസ്ഥാൻ പരമ്പര ന്യൂസിലൻഡ് റദ്ദാക്കി. സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചു. റാവൽപിണ്ടി വേദിയാകുന്ന മൂന്ന് മത്സര ഏകദിന പരമ്പരയും ലാഹോർ വേദിയാകുന്ന അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നത്.
ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ചില സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചുവെന്നും പരമ്പര മാറ്റിവയ്ക്കുന്നകാര്യം പരിഗണിച്ചിരുന്നുവെന്നും പാക്ക് ബോർഡും പ്രതികരിച്ചു. പരമ്പരയ്ക്ക് മുന്നോടിയായി ട്രോഫി പുറത്തിറക്കുന്ന ചടങ്ങിൽ വ്യാഴാഴ്ച ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെയാണ് ന്യൂസിലൻഡ് സർക്കാർ പരമ്പര ഉപേക്ഷിക്കാൻ ബോർഡിനോട് നിർദ്ദേശിച്ചത്.
തുടർന്ന് വിഷയത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെട്ടു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനെ ഫോണിൽ വിളിച്ച ഇമ്രാൻ പരമ്പരയിൽ നിന്നും പിന്മാറരുതെന്നും ടീമിന് മികച്ച സുരക്ഷയൊരുക്കുമെന്നും വാഗ്ദാനം ചെയ്തു.
എന്നാൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ആവശ്യം അംഗീകരിച്ചില്ല. വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും കിവീസ് ടീമിനെ എത്രയും വേഗം നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്നും ജസീന്ത ആവശ്യപ്പെടുകയായിരുന്നു.
2009-ൽ ലാഹോറിൽ വച്ച് ശ്രീലങ്കൻ ടീമിന് നേരെ ആക്രമണമുണ്ടായ ശേഷമാണ് പാക്ക് മണ്ണിൽ കളിക്കാൻ വിദേശ രാജ്യങ്ങൾ മടികാണിച്ചു തുടങ്ങിയത്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കിവീസ് പാക്ക് മണ്ണിൽ പരമ്പരയ്ക്ക് എത്തിയത്. ഇടയ്ക്ക് സിംബാബ് വെ ടീം പാക്കിസ്ഥാൻ ട്വന്റി-20 പരമ്പര കളിച്ചിരുന്നു.