കാബൂൾ: അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്‌ക്കായി സമ്പൂർണ്ണ സജ്ജമായ സൈനിക വ്യൂഹത്തെ തയ്യാറാക്കുമെന്ന് താലിബാൻ നേതാവ്. നിലവിൽ അധികാരമേറ്റിരിക്കുന്ന ഭരണകൂടത്തിന്റെ സൈനിക മേധാവി ഖ്വാറി ഫാസിഹുദ്ദീനാണ് സൈന്യത്തിനായുള്ള മുന്നൊരുക്കം വിശദീ കരിച്ചത്.
അഫ്ഗാനിലുണ്ടായിരുന്ന സൈനികരെക്കൂടി ഉൾപ്പെടുത്തി രാജ്യത്തിന്റെ ബാഹ്യ-ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനാകും വിധമായിരിക്കും സൈനിക സംവിധാനം. ലോകത്തിലെ മറ്റേത് രാജ്യങ്ങളെപ്പോലേയും സ്വന്തം സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. സൈനികരായവർക്ക് എത്രയും വേഗം മികച്ച ആയുധങ്ങളും പരിശീലനങ്ങളും നൽകുമെന്നും ഫാസിഹുദ്ദീൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ താലിബാന്റെ മുൻ സുരക്ഷാ വിഭാഗങ്ങളെ ഒരു കാര്യത്തിലും ഇടപെടു ത്താതിരുന്ന താലിബാൻ എല്ലാ പ്രവിശ്യയിലേയും മുൻ പോലീസ് സേനാംഗങ്ങളോടും ഉടൻ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി നൽകിക്കഴിഞ്ഞു. മൂന്നുലക്ഷത്തോളം പേരാണ് മുൻ ഭരണകൂടത്തിന് കീഴിൽ അഫ്ഗാൻ സൈന്യത്തിലുണ്ടായിരുന്നത്.
മുൻ സൈനിക മേധാവികളേയും സൈനികരേയും നിലനിർത്താമെന്ന നിലപാടാണ് പൊതുവെ ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ സൈന്യത്തിന്റെ ഇനിയുള്ള രീതികളെ സംബന്ധിച്ച് മുൻ സൈനിക മേധാവികളുമായി കൂടിയാലോചന നടത്തുമോ എന്ന വിഷയ ത്തിൽ ഇതുവരെ താലിബാൻ ഉത്തരം നൽകിയിട്ടില്ല.