കോട്ടയം: പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവു ശിക്ഷയും 75,000 രൂപ പിഴയും. വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ഉല്ലല ഓണിശേരി ലക്ഷം വീട് കോളനിയില്‍ അഖിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വൈക്കം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.ടി. റെജിമോനെയാണ് അഖില്‍ ആക്രമിച്ചത്. 2012ലാണ് സംഭവം. വധശ്രമക്കേസില്‍ അഖിലിനെ അറസ്റ്റ് ചെയ്യാന്‍ തലയാഴം കൂവം ഭാഗത്തുള്ള വീട്ടില്‍ റെജിമോന് ഉള്‍പ്പടെയുള്ള പോലീസ് സംഘം എത്തിയിരുന്നു. പോലീസിനെ കണ്ട അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. റെജിമോനും പിന്നാലെ ഓടി.
എന്നാല്‍ പാടത്തില്‍ കുത്തി നിര്‍ത്തിയ മരക്കൊമ്പ് ഉപയോഗിച്ച് റെജിമോന് അഖിലിനെ അടിച്ചു വീഴിച്ചു. കൂടാതെ റെജിമോന്റെ ദേഹത്തു കയറിയിരുന്ന് കണ്ണുകളിൽ വിരൽ കുത്തി ഇറക്കി. തൊണ്ടക്കുഴിയിൽ കൈമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. നെഞ്ചിൽ കടിച്ചു മുറിച്ചു. പിന്നാലെ എത്തിയ പോലീസുകാരാണ് റെജിമോനെ രക്ഷിച്ചത്. പരുക്കേറ്റ റെജിമോൻ ചികിത്സയിലായിരുന്നു.
അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 കേസുകളുണ്ട്. വൈക്കം സിഐ ആയിരുന്ന എസ്.പ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്. 15 സാക്ഷികളെ വിസ്തരിച്ചു. നാല് തൊണ്ടിമുതലുകളും ഹാജരാക്കി. അഡീഷനൽ സെഷൻസ് ജഡ്ജി ജോൺസൺ ജോൺ ആണ് ശിക്ഷ വിധിച്ചത്.