സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.31 കോടി രൂപയായിരുന്ന ലാഭത്തില്‍ നിന്നും 1018.82 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 17.92 ശതമാനം വര്‍ധിച്ച് 30,335 കോടി രൂപയായി. കാസ അനുപാതം 399 പോയിന്റുകള്‍ വര്‍ധിച്ച് 34.39 ശതമാനത്തിലെത്തി. സേവിങ്‌സ് നിക്ഷേപം 18.12 ശതമാനവും കറന്റ് നിക്ഷേപം 16.86 ശതമാനവും വര്‍ധിച്ച് യഥാക്രമം 25457 കോടി രൂപയും 4878 കോടി രൂപയിലുമെത്തി. കോര്‍ നിക്ഷേപങ്ങള്‍ 8.11 ശതമാനം വര്‍ധിച്ച് 86,460 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 3.50 ശതമാനം വര്‍ധിച്ച് 27598 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11.32 ശമതാനം വര്‍ധിച്ച് മുന്‍വര്‍ഷത്തെ 542 കോടിയില്‍ നിന്നും ഇക്കുറി 603 കോടി രൂപയിലെത്തി.

മൊത്തം വായ്പകളില്‍ 10.95 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കോര്‍പറേറ്റ് വായ്പകളില്‍ 30.76 ശതമാനവും കോര്‍പറേറ്റ് വിഭാഗത്തില്‍ ട്രിപ്പ്ള്‍ എ റേറ്റുള്ള വലിയ അക്കൗണ്ടുകളില്‍ (100 കോടി രൂപയ്ക്കു മുകളില്‍) 31 ശതമാനവും വര്‍ധനവുണ്ടായി. വാഹന വായ്പകള്‍ 30.93 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വായ്പകള്‍ 210.42 ശതമാനം വര്‍ധിച്ചു. സ്വര്‍ണ വായ്പയില്‍ 27.73 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച കൈവരിച്ചത്. ഒരു ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബാങ്ക് വിതരണം ചെയ്തതിലൂടെ 330 കോടി രൂപയുടെ വായ്പ നല്‍കാനായി.

മൂലധന പര്യാപ്തതാ അനുപാതം 15.47 ശതമാനത്തില്‍ നിന്നും 16.25 ശതമാനമായി വര്‍ധിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 8.02 ശതമാനത്തില്‍ നിന്നും 5.87 ശതമാനമാക്കിയും അറ്റ നിഷ്‌ക്രിയ ആസ്തി 5.05 ശതമാനത്തില്‍ നിന്നും 2.87 ശതമാനമാക്കിയും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. നീക്കിയിരുപ്പ് അനുപാതം 60.11 ശതമാനത്തില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ 70.11 ശതമാനമായി വര്‍ധിച്ചു.

ബിസിനസ് നയങ്ങള്‍ പുനര്‍ക്രമീകരിച്ച് നടപ്പിലാക്കിയത്, പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പറേറ്റ്, ബിസിനസ്, വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍ എന്നിവയില്‍ ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും, ലക്ഷ്യമിട്ടതു പോലെ കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭസാധ്യത വര്‍ധിപ്പിക്കുക എന്ന നയത്തിലൂടെ, 2020 ഒക്ടോബര്‍ മുതല്‍ 27,787 കോടി രൂപയുടെ ഗുണനിലവാരമുള്ള പുതിയ വായ്പകളിലൂടെ മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 43 ശതമാനം പുനര്‍വിന്യസിക്കാന്‍ സാധിച്ചതായി മുരളി രാമകൃഷ്ണന്‍ പറഞ്ഞു. മേല്‍പറഞ്ഞ പ്രകാരം പുനര്‍വിന്യസിച്ച വായ്പകളുടെ അറ്റ പലിശ മാര്‍ജിന്‍ മൂന്ന് ശതമാനത്തിനു മുകളിലും അറ്റ നിഷ്‌ക്രിയ ആസ്തി 0.02 ശതമാനത്തില്‍ മാത്രം നിര്‍ത്തിയുമാണ് ഈ നേട്ടം.

ബാങ്ക് നടപ്പിലാക്കിയ മികച്ച റിക്കവറി സംവിധാനത്തിലൂടെ പുതിയ കിട്ടാക്കടങ്ങള്‍ മുന്‍ വര്‍ഷത്തെ 879 കോടി രൂപയില്‍ നിന്ന് 48.67 ശതമാനം കുറഞ്ഞ് 435 കോടി രൂപയിലെത്തിക്കാന്‍ ബാങ്കിന് സാധിച്ചുവെന്ന് മുരളി രാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതികൂല സാഹചര്യങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ വിശാലമായ വിതരണശൃംഖലയും സാങ്കേതിക ശേഷിയും ഉപയോഗപ്പെടുത്തി അടുത്ത പാദങ്ങളിലും കൂടുതുല്‍ ലാഭ അവസരങ്ങളെ ബാങ്കിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *