സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ശക്തമാകുന്നതിനിടെ ടെഹ്‌റാനിലെ ഷരീഫ് ടെക്‌നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇറാന്‍ പൊലീസിന്‍റെ അതിക്രമം.
സെപ്തംബര്‍ 17 ന് മതപൊലീസ് ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പിടികൂടിയ മഹ്സ അമിനയെ മത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കി തുടര്‍ന്ന് കോമയിലായ മഹ്സ അമിന മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതിന് പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യത്തെ സ്ത്രീകളും വിദ്യാര്‍ത്ഥികളും ആരംഭിച്ച പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയും ശക്തമായി തുടരുകയാണ്.
മഹ്സി അമിനിയുടെ മരണത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളില്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇതുവരെയായി 133 പേരെങ്കിലും കൊല്ലപ്പെട്ടതായി നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച തെക്ക്-കിഴക്കന്‍ നഗരമായ സഹെദാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി ബലൂച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 200 ഓളം വിദ്യാര്‍ത്ഥികള്‍ ഷരീഫ് ടെക്‌നോളജി സര്‍വകലാശാല ക്യാമ്ബസില്‍ പ്രതിഷേധവുമായി ഒത്തുകൂടി “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം”, “വിദ്യാര്‍ത്ഥികള്‍ അപമാനത്തേക്കാള്‍ മരണത്തെ ഇഷ്ടപ്പെടുന്നു” എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം ഉയര്‍ത്തിയതായി അര്‍ദ്ധ-ഔദ്യോഗിക മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രകടനം ശക്തമായതോടെ മതസ്ഥാപനങ്ങള്‍ക്ക് നേരെയും മുദ്രാവാക്യം വിളിയുയര്‍ന്നു. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് സുരക്ഷാ സേന ക്യാമ്ബസിലെത്തിയതിന് പിന്നാലെയാണ് അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ പ്രകടനത്തിനിടെ ആസാദി മുദ്രാവാക്യവും മുഴക്കി.