കോഴിക്കോട്: കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു സംഘം നേതാക്കൾ ചേർന്ന് മർദ്ദിച്ചു. കോഴിക്കോട്ട് ടി.സിദ്ദിഖ് അനുകൂലികൾ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് സംഭവം. വനിതാ മാധ്യമപ്രവർത്തകയ്ക്ക് അടക്കം മർദ്ദനമേറ്റെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നേതാക്കൾ രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നത്. സംഭവമറിഞ്ഞ മാധ്യമപ്രവർത്തകർ ഹോട്ടലിൽ എത്തിയപ്പോൾ യോഗം നടക്കുകയായിരുന്നു. യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം സ്ഥലംവിടുകയും ചെയ്തു.
ഡിസിസി മുൻ അധ്യക്ഷനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്ന കെ.സി.അബുവിനെ ഒഴിവാക്കിയാണ് സിദ്ദിഖ് അനുകൂലികൾ യോഗം ചേർന്നത്. സംഭവത്തെക്കുറിച്ച് കോഴിക്കോട് ഡിസിസിയോ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ പ്രതികരിച്ചിട്ടില്ല.