കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷഭൂമിയായി ജന്തർ മന്തർ. പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതോടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായി.
എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.”കനത്ത മഴയും കർശന സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. എന്നാൽ ഇതൊന്നും ഇന്ന് പാറ്റകളെ തടയില്ല,” എന്ന് സിജെപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 25 ബറ്റാലിയൻ കേന്ദ്രസേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഡെപ്യൂട്ടി കമ്മിഷണറും അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ സാഹചര്യം നേരിട്ട് നിരീക്ഷിച്ചുവരികയാണ്.
അതേസമയം, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകുമായി ചർച്ച നടത്തണമെന്ന നിർദ്ദേശം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.ഇതിനിടെ, സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഹർജി പരിഗണിച്ച കോടതി, കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് സോനം വാങ്ചുക് ചികിത്സയിൽ കഴിയുന്നത്.













