സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങുന്നു. കോവിഡിന് ശേഷം അസുഖങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് ഭേദമായ പത്ത് ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തല്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ക്ലിനിക്കുകൾ തുടങ്ങും. ആഴ്ചയിൽ ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറാകും ക്ലിനിക്ക് പ്രവർത്തിയ്ക്കുക. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും.
രോഗമുക്തർ എല്ലാ മാസവും ഇവിടെ എത്തി പരിശോധന നടത്തണം. തളർച്ച, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ഓർമക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കോവിഡ് മുക്തരിൽ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീർഘകാലം നീണ്ടുനിൽക്കുന്നു.
ആരോഗ്യ പ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവരെ താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് റഫർ ചെയ്യുക. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നൽകും.