ചെന്നൈയിൽ മൂർച്ചയേറിയ ആയുധങ്ങളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. അഭ്യാസം ക്യാമറയിൽ കുടുങ്ങിയതോടയാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ചെന്നൈയിലെ മൂന്ന് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ചൊവ്വാഴ്ച ട്വിറ്ററിൽ അറിയിച്ചു.
ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോർഡിൽ വാളുമായി മൂന്ന് പേർ തൂങ്ങിക്കിടക്കുന്ന വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരെയാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവരെല്ലാം പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥികളാണെന്ന് ഡിആർഎം അറിയിച്ചു.
മൂന്ന് വിദ്യാർത്ഥികൾ മൂർച്ചയേറിയ ആയുധങ്ങൾ നിലത്ത് വലിച്ചിഴച്ച് മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ട്രെയിൻ കോച്ചിൽ ഇവർ വാളുകൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ട്വീറ്റിൽ ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്ന് ഡിആർഎം പറഞ്ഞു. അത്തരക്കാർക്കെതിരെ പരാതിപ്പെടാൻ മുന്നോട്ട് വരണമന്നും ട്വീറ്റിൽ ഡിആർഎം ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.