വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് തെറ്റായി പോയി; ബാങ്കിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

അഭിരാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരളബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് തെറ്റായി പോയി. വായ്പയെടുക്കാത്ത കുടുംബാംഗത്തെ കൊണ്ട് ജപ്തിനോട്ടീസില്‍ ഒപ്പുവപ്പിച്ചത് വീഴ്ചയാണെന്നും സഹകരണ ജോയിന്റ് റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.

എന്നാല്‍ സര്‍ഫാസി നിയമം പ്രയോഗിച്ചതിനെ ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ല. അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടീസ് അജികുമാറിന് നല്‍കിയില്ല. പകരം രോഗബാധിതനായ അപ്പൂപ്പന്‍ ശശിധരന്‍ ആചാരിക്കാണ് കേരള ബാങ്ക് ജപ്തിനോട്ടിസ് കൈമാറിയത്.

ഇത് തെറ്റായ നടപടിയാണ്. കാര്യം വിശദീകരിക്കാതെ ജപ്തിനോട്ടിസ് ശശിധരന്‍ ആചാരിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയതും വീഴ്ചയാണ്. ഇതെതുടര്‍ന്ന് ജപ്തിബോര്‍ഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പറയുന്നു.

പ്രാഥമിക റിപ്പോര്‍ട്ട് കേരളബാങ്ക് അധികൃതര്‍ക്ക് കൈമാറി. കേന്ദ്രനിയമവും ആര്‍ബിഐ നിര്‍ദേശവും അനുസരിച്ചാണ് കേരള ബാങ്ക് പ്രവര്‍ത്തിച്ചതെന്ന് സഹകരണ മന്ത്രി വി.എന്‍വാസവന്‍ പറഞ്ഞു. സര്‍ഫാസി നിയമം റദ്ദുചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് നിലവില്‍ കേരളബാങ്കാണെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *