പാലക്കാട് ഷാജഹാന്‍ വധം; എല്ലാം ബിജെപിയുടെ തലയിലിടണോയെന്ന് കെ സുധാകരന്‍

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാലക്കാട്ടെ കൊലപാതകം സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകമാണ്. ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി അംഗങ്ങളാണ് സിപിഎമ്മിനെതിരെ പറയുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സിപിഎമ്മിന്റെ കൈവശമുണ്ട്. പാര്‍ട്ടി അംഗങ്ങളാണ് ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സിപിഎമ്മിന് ഇതെങ്ങനെ കയ്യൊഴിയാന്‍ കഴിയുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണ്. സിപിഎം നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിക്കുന്നത്. ആ നിലപാടിനെ തള്ളി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐയും രംഗത്തെത്തിയിരുന്നു.

കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍ എത്താന്‍ സമയമായിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു. ഒരു സംഭവം ഉണ്ടായാല്‍ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെയെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *