കടയുടെ വാതില്‍ തുറന്നു കൊടുത്തതിന് നന്ദി പറഞ്ഞില്ല; 37കാരനെ കുത്തിക്കൊന്നു

വാഷിങ്ടണ്‍: കടയിലേക്ക് കയറി വന്നയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തിട്ടും നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ 37 കാരന്‍ കുത്തേറ്റ് മരിച്ചു.ന്യൂ​യോര്‍ക്ക് പാര്‍ക്ക് സ്‌ലോപ്പിലെ ഫോര്‍ത്ത് അവന്യൂവിലെ പാര്‍ക്ക് സ്‌ലോപ്പ് കണ്‍വീനിയന്‍സിലുള്ള സ്മോക്ക് ഷാപ്പില്‍ ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം.

ഷോപ്പിലേക്ക് കയറിവന്നയാള്‍ക്ക് കടയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ വാതില്‍ തുറന്നു കൊടുത്തു. എന്നാല്‍ കയറി വന്നയാള്‍ അതിന് നന്ദി പറഞ്ഞില്ല. അത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രുക്ഷമായ​തോടെ കടയിലേക്ക് കയറി വന്നയാള്‍ കത്തിയെടുത്ത് വാതില്‍ തുറന്നു കൊടുത്തയാളെ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റയാള്‍ കൊല്ലപ്പെട്ടു.

ഒരു നന്ദി പറഞ്ഞില്ലെന്നതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. ​വാതില്‍ തുറന്നതിന് താന്‍ നന്ദി പറയാത്തതെന്താണെന്ന് കുത്തേറ്റയാള്‍ അക്രമിയോട് ചോദിച്ചിരുന്നു. എനിക്ക് വാതില്‍ തുറന്നുതരാന്‍ തന്നോട് ആവശ്യപ്പെട്ടില്ലല്ലോ എന്ന് മറ്റേയാളും പറഞ്ഞു. ഇതാണ് തര്‍ക്കത്തിലും ഒടുവില്‍ കത്തിക്കുത്തിലും കലാശിച്ചത്.

തര്‍ക്കം രൂക്ഷമായപ്പോള്‍ വാതില്‍ തുറന്നുകൊടുത്തയാള്‍ പ്രതിയോട് ധൈര്യമുണ്ടെങ്കില്‍ തന്നെ കുത്തിക്കൊല്ലെന്ന് വെല്ലുവിളിക്കുകയും മറ്റേയാള്‍ ഉടന്‍ തന്റെ വാഹനത്തില്‍ നിന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റിലും കഴുത്തിലും കുത്തുകയുമായിരുന്നു.

എനിക്ക് കുത്തേറ്റുവെന്ന് നിലവിളിച്ചുകൊണ്ട് അദ്ദേഹം വീണുവെന്നും ദൃക്സാക്ഷി പറയുന്നു. താന്‍ അവരെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും ആരും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുത്തേറ്റയാളെ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ബ്രൂക്ലിന്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *