മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കെ വി വിനോദ് കൊല്ലപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് സഹോദരന്‍ കെ വി ബാബു. മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്നും വിധി വരാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.’23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു.
സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ സാങ്കേതിക കാര്യം പറഞ്ഞ് നിഷേധിച്ചു. ഒടുക്കം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നല്‍കിയിട്ടില്ല. അതും ലഭിച്ചിട്ടില്ല. ഞാനും സഹോദരിയും സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നാണ് പറഞ്ഞത്’, കെ വി ബാബു പറഞ്ഞു. കേസ് നടത്തിപ്പില്‍ തൃപ്തിയില്ലെന്നും നീതി കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും കെ വി ബാബു പറഞ്ഞു.

വിനോദ് കൊലപാതകകേസിൽ രണ്ടാം പ്രതി മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ള 35 പേർ നിരപരാധികളെന്നും കോടതി വിധിച്ചു. രണ്ടാം പ്രതി അശോകനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ നേരത്തെ മരിച്ചു. അശോകന്‍ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 23 മുതല്‍ 57 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.













