ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി അൽപ്പസമയത്തിനുള്ള ദ്രൗപദി മുർമു ചുമതലയേൽക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ദ്രൗപദി മുർമു രാഷ്ട്രപതിഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് ചടങ്ങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിലേക്ക് പുറപ്പെട്ടു (
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇടത്തും പുതിയ ആൾ വലത്തുമാണ് ഇരിക്കുന്നത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിക്കും. സ്ഥാനമേറ്റശേഷം പുതിയ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യും. തുടർന്ന് 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.