കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ.സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മന്ത്രിമാര്‍ മന്ത്രിസഭയിലുള്ളത്കേരളത്തിന് കടുത്ത സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.
ഇതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദ സംഘടനകളെ കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടും പ്രതികരിക്കുവാൻ തയ്യാറാവാത്തത്.ലീഗിന് തീവ്രത പോരാഞ്ഞിട്ടാണ് ഐഎന്‍എല്‍ രൂപം കൊണ്ടത്.അതിന്‍റെ നേതാക്കന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അജണ്ട നടപ്പാക്കുന്ന സംഘടനകളില്‍ നേതൃത്വം വഹിക്കുന്നതില്‍ അദ്ഭുതമില്ല.പോപ്പുലര്‍ ഫ്രണ്ടിനെ പൂര്‍ണ്ണമായും കൈവിടാന്‍ ഇപ്പോഴും എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ മടിക്കുകയാണ്.അവരുടെ പ്രസ്ഥാവനകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വി.കെ.സജീവൻ പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മന്ത്രിയുടെ ക്യാംപ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.പോലീസിൻ്റെ പ്രകോപനത്തെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് അതിക്രമത്തിൽ പരിക്കേറ്റ ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത് കുമാർ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ.രമ്യാ മുരളി എന്നിവർ സംസാരിച്ചു.ടി. ചക്രായുധൻ, സി.പി.വിജയകൃഷണൻ, സരിതാ പറയേരി, കെ.കെ.ബബ് ലു, ഷെയ് ഷാഹിദ്,
വിഷ്ണു പയ്യാനക്കൽ, പ്രവീൺ ശങ്കർ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.