ഒരു മാസത്തിലേറെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ എവറസ്റ്റ് കീഴടക്കിയ മലയാളി വനിത. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയാണ് മഞ്ചേരി സ്വദേശിനിയായ സുഹ്‌റ സിറാജ്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ തൊട്ട 40 വയസ്സുകാരി സുഹ്റ സിറാജ് രണ്ട് കുട്ടികളുടെ അമ്മയാണ്. പത്ത് വർഷത്തോളമായി പർവതയാത്രകളെ ഇഷ്ട്ടപെട്ടിരുന്ന സുഹ്‌റ ഭർത്താവിന്റെ നാടായ വയനാട്ടിലെ മലകൾ കയറിയായിരുന്നു തന്റെ യാത്രകൾക്ക് തുടക്കം കുറിച്ചത്.
എലൈറ്റ് എക്സ്പെഡിഷൻ ഏജൻസിക്കൊപ്പമായിരുന്നു സുഹ്‌റ പർവാതാരോഹണം നടത്തിയത്. ബുധനാഴ്ച കൊടുമുടിയിൽ എത്തിയ പർവ്വതാരോഹക സംഘത്തിൽ മൂന്ന് മലയാളികളും നേപ്പാളിൽ നിന്നുള്ള 150 ഷെർപ്പകളുമാണ് ഉണ്ടായിരുന്നത്. തടസ്സങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പര്യവേഷണത്തിൽ ഒരാഴ്ചയോളമാണ് പർവ്വതാരോഹകർ ബേസ് ക്യാമ്പിൽ കുടുങ്ങിയത്.
എഞ്ചിനീയറായ ഭർത്താവ് സിറാജിനോപ്പം ബംഗ്ലൂരുവിൽ താമസമാക്കിയത്തോടെയാണ് സുഹ്‌റ പർവതാരോഹണ പരിശീലനങ്ങൾ തുടർന്നത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ തന്റെ പ്രിയതമ എവറസ്റ്റ് കൊടുമുടി കീഴടക്കിയ സന്തോഷത്തിലാണ് ഭർത്താവായ സിറാജും മക്കളായ എമിറും, എഹബിനും.