ഭവാനിപൂരിൽ ചരിത്ര വിജയം നേടിയ മമത ബാനർജി ഏഴാം തീയതി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിൽ അംഗമാകാതെ മുഖ്യമന്ത്രിയായി തുടരാനുള്ള കാലപരിധി അടുത്ത മാസം അഞ്ച് വരെയാണ്.
തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി മുഖ്യമന്ത്രിയായി തുടരുന്നതിൽ തടസമില്ല. മമതയ്ക്കായി ഭവാനിപൂര് സീറ്റ് ഒഴിഞ്ഞു നൽകിയ സോബൻദേബ് ചത്യോപാധ്യായയ്ക്ക് ഇന്നലെ തന്നെ മമത സീറ്റ് ഉറപ്പാക്കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ഇദ്ദേഹത്തിന് സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
58,389 വോട്ടിന്‍റെ വമ്പൻ വിജയമാണ് മമത ഭവാനിപൂരിൽ കരസ്ഥമാക്കിയത്. മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യമായ വിജയം മമത നേടിയത്.
ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക ട്രിബിവാളിന് ആകെ കിട്ടിയത് 24,396 വോട്ടാണ്. ഇതിന്‍റെ ഇരട്ടി ഭൂരിപക്ഷവുമായി, ആകെ 84,709 വോട്ട് നേടിയാണ് വെസ്റ്റ് ബംഗാൾ രാഷ്ട്രീയം ഉറ്റനോക്കിയ തെരഞ്ഞെടുപ്പിൽ മമത വിജയം കൈപിടിയിലാക്കിയത്.