തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രാദേശിക വികസനം; ഇസാഫ് ബാങ്കും കിലയും ധാരണയിലെത്തി


സംസ്ഥാനത്തെ നഗര, ഗ്രാമീണ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശിക തലത്തിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും കേരള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) തമ്മിൽ ധാരണയായി. തദ്ദേശ സ്വയംഭരണ മേഖലയിലുള്ള കിലയുടെ വൈദഗ്ധ്യവും ഇസാഫ് ബാങ്കിന്റെ വിപുലമായ സാമ്പത്തിക ഉൾപ്പെടുത്തൽ ശേഷിയും സംയോജിപ്പിച്ച് സംസ്ഥാനത്തുടനീളം നടപ്പാക്കാൻ സാധിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത വികസന മാതൃക സൃഷ്ടിക്കുകയാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, പ്രദേശവാസികളിൽ സാമ്പത്തിക ഉൾപ്പെടുത്തൽ, സാക്ഷരത, സമ്പാദ്യശീലം എന്നിവ വർധിപ്പിക്കുന്നതിന് ആവശ്യമായ പ്രോഗ്രാമുകളും സംഘടിപ്പിക്കും. പ്രാദേശിക വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.


ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്, കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ ഐഎഎസ് എന്നിവർ ഒപ്പുവെച്ചു. ആളുകളെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറക്കുക എന്നതിലുപരി പ്രാദേശിക സമൂഹങ്ങൾക്ക് വളരാൻ സാധിക്കുന്ന ഒരു ഇക്കോസിസ്റ്റം രൂപപ്പെടുത്തിയാൽ മാത്രമേ സാമ്പത്തിക ഉൾപ്പെടുത്തൽ എന്ന കാഴ്ചപ്പാട് പൂർണ അർഥത്തിൽ നടപ്പാകുകയുള്ളു എന്ന് ഡോ. കെ പോൾ തോമസ് പറഞ്ഞു. സംസ്ഥാനത്തെ പ്രാദേശിക മേഖലയിൽ ശക്തമായ വേരോട്ടമുള്ള സ്ഥാപനമാണ് കില. വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വികസനമെന്ന വിശാലമായ ലക്ഷ്യമാണ് ഈ പങ്കാളിത്തത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കില അർബൻ ചെയർ പ്രൊഫസർ ഡോ. അജിത്ത് കളിയത്ത്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സസ്റ്റൈനബിൾ ബാങ്കിംഗ് മേധാവി സന്ധ്യ സുരേഷ് എന്നിവർ പങ്കെടുത്തു.

online news portal



Sharing is Caring