കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയത്. രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാണ് ബസ്. തൂണുകൾക്കിടയിൽ ബസ് നിർത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രെെവർ മറ്റൊരു വണ്ടിയിൽ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകൾക്കിടയിൽ കുടങ്ങിപ്പോയെന്ന് കണ്ടെത്തിയത്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിർമാണത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. ഒപ്പം കെ സ്വിഫ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിചയക്കുറവുണ്ടെന്ന ആരോപണവുമുണ്ട്. തുടർച്ചയായുള്ള കെ സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്ന് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു) ആരോപിച്ചിരുന്നു.
പരിചയമില്ലാത്ത ഡ്രൈവർമാരെയാണ് കെ സ്വിഫ്റ്റ് ഓടിക്കാൻ നിയോഗിച്ചതെന്ന് കെഎസ്ആർടിഇഎ വർക്കിങ്ങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ആരോപിച്ചു. മികച്ച ഡ്രൈവർമാർ കെഎസ്ആർടിസിയിലുണ്ടായിട്ടും എടുത്തില്ലന്നും കെ സ്വിഫ്റ്റ് അപകടങ്ങൾ മനപൂർവ്വം ഉണ്ടാക്കുന്നതാണോയെന്ന് സംശയമുണ്ടന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിഐടിയു ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണത്തിലെ അപാകത സംബന്ധിച്ച് നേരത്ത തന്നെ ആക്ഷേപമുയർന്നിരുന്നു. സാധാരണ കെഎസ്ആർടിസി ബസുകൾക്ക് തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടാണ്. നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമിച്ചത്.
ബി ഓ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്. ദിവസവും ആയിരകണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്ന ഇവിടെ. ബസുകൾ നേരാവണ്ണം പാർക്ക് ചെയ്യാനോ യാത്രകാർക്ക് ബസുകളിൽ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. അശാസ്ത്രീയമായ നിർമാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്