കോഴിക്കോട് ഭക്ഷ്യവിഷബാധ; കിണര്‍ വെള്ളത്തില്‍ കോളറയുടെ സാന്നിധ്യം

കോഴിക്കോട് നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, സമീപത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നു. മൂന്ന് കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തലാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

എന്നാല്‍ മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്ന മറ്റുള്ള കുട്ടികള്‍ക്കും കോളറയുടെ ലക്ഷണങ്ങളില്ല. ഈ മാസം 13 നായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ വിവാഹവീട്ടില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ യാമിന്‍ മരിച്ചത്. 10 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ പ്രവേശിച്ചിരുന്നു. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളം ഇതിന് പിന്നാലെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

ചികിത്സയിലുള്ളവര്‍ക്ക് കോളറ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഭയപ്പെടേണ്ടതില്ല. കുട്ടി മരിച്ച പ്രദേശമായ കുണ്ടായിയില്‍ ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹിനുള്ള ഭക്ഷണം എത്തിച്ചത്. കട ഭക്ഷ്യസുരക്ഷ വിഭാഗം അടപ്പിച്ചിരുന്നു.

നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകനാണ് മരിച്ച മുഹമ്മദ് യാമിന്‍. വയറു വേദനയെത്തുടര്‍ന്ന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രിയോടെ നില ഗുരുതരമാവുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *