പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വൈകുന്നേരം നാല് മണിയോടെ ഫലപ്രഖ്യാപനം നടത്തും

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരാണെന്ന് ഇന്നറിയാം. രാവിലെ 11 മണി മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും.പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വൈകുന്നേരം നാല് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദി ഫലപ്രഖ്യാപനം നടത്തും.

ഈ മാസം 18നായിരുന്നു തിരഞ്ഞെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലായിരുന്നു മത്സരം. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എല്‍ എമാരും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്നുപോലും പിന്തുണ ലഭിച്ചിരുന്നു. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കിയത്. വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക.

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇരുവരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *