സെഷന്‍സ് കോടതി ജാമ്യം നല്‍കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടും. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങള്‍ ഉന്നയിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജാമ്യ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. ഉത്തരവില്‍ പറഞ്ഞ കാര്യം പരിഷകൃത സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ആഗസ്റ്റ് 12ന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമലംഘനവുമാണ് ഉത്തരവിലെ പരാമര്‍ശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖര്‍ പറഞ്ഞു.
ഉത്തരവില്‍ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തില്‍ ഉന്നതപദവിയുള്ളയാള്‍ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്.
സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാല്‍ എസ്‌സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാല്‍ സിവികിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി എസ്ടി നിയമം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജാതിയില്ലാ എന്ന് സിവികിന്റെ എസ്‌എസ്‌എല്‍സി ബുക്കിലുണ്ട്. അദ്ദേഹം സാമൂഹ്യ പരിഷ്കര്‍ത്താവാണ് എന്നും കോടതി പറയുന്നു. അത്തരമൊരാള്‍ക്കെതിരെ എങ്ങിനെ എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം ചുമത്തും എന്നാണ് കോടതിയുടെ ചോദ്യം. ഇത് നിയമലംഘനമാണെന്ന് ദളിത് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 2 നാണ് ഈ ഇത്തരവ് പുറത്തിറങ്ങിയതെങ്ഖിലും രണ്ടാമത്തെ ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിവാദമയതോടെയാണ് ഇതും ചര്‍ര്‍ച്ചാവിഷയമായത്. ദളിതര്‍ക്ക് വേണ്ടിയുണ്ടാക്കിയ നിയമത്തിലെ അന്തസത്തയാണ് കോടതി ചോദ്യം ചെയ്തതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.