കോഴിക്കോട്: രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ടു പേരിൽ നിന്നും ഒന്നര കിലോ കള്ളക്കടത്ത് സ്വർണ്ണം പിടികൂടി. തമിഴ് നാട്ടിലെ മധുര സ്വദേശികളായ ശ്രീധർ , മഹേന്ദ്രകുമാർ എന്നിവരിൽ നിന്നുമാണ് സ്വർണ്ണ ബിസ്ക്കറ്റുകൾ പിടികൂടിയത്.
തുണികൾ കൊണ്ടുള്ള ബെൽറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ ശ്രീധറിൽ നിന്നും ഒരു കിലോ സ്വർണ്ണവും മഹേന്ദ്ര കുമാറിൽ നിന്നും അര കിലോ സ്വർണ്ണവുമാണ് പിടികൂടിയത്.
കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടയിലാണ് ഇരുവരും പിടിയിലായത്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എൺപത് കേസുകളിലായി 33 കോടി രൂപ വില വരുന്ന 64 കിലോഗ്രാം സ്വർണവും , രണ്ട് കേസുകളിലായി 2.53 കോടി രൂപ വിലവരുന്ന വിദേശ സിഗരറ്റും പിടികൂടിയിട്ടുണ്ട്.
കസ്റ്റമസ് പ്രിവൻ്റീവ് അസിസ്റ്റൻറ് കമ്മീഷണർ സിനോയ്.കെ.മാത്യു, ബഷീർ അഹമ്മദ്, പ്രവീൺ കുമാർ കെ.കെ, പ്രകാശ് .എം, പ്രതീഷ് എം, മുഹമ്മദ് ഫൈസൽ സന്തോഷ് കുമാർ എന്നിവർ നേത്രത്വം നൽകി.