തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലു വർഷത്തോളമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനത്തിന് തയ്യാറായി .അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് ഷോപ്പുകളാണ് തുറക്കുന്നത്.
ദുബായ് ആസ്ഥാനമായ ഫ്‌ളെമിംഗ്‌ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക.തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്നത് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്കിടയിലാണ് പുതിയ ഷോപ്പ്. 99 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും ഈ മാസം തന്നെ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കുമെന്നും അദാനിഗ്രൂപ്പ് അറിയിച്ചു.ഇറക്കുമതി ചെയ്ത സാധനങ്ങള്‍ മുംബയില്‍ നിന്നെത്തിച്ചിട്ടുണ്ട്.
ഇമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രേഖപ്പെടുത്തി മാമ്രേ ഡ്യൂട്ടിഫ്രീ ഷോപ്പിലൂടെ സാധനങ്ങള്‍ നല്‍കൂ. ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ആറുകോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് 2018ല്‍ താഴുവീണത്.കാര്‍ഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥലക്കുറവാണ് പ്രശ്നം. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞശേഷം കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍ക്ക് മുമ്ബാണ് ഡ്യൂട്ടിഫ്രീക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലം.
ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്‌ളെമിംഗ് ഗോ ട്രാവല്‍ റീട്ടെയ്ല്‍, മുംബയ് ട്രാവല്‍ റീട്ടെയ്ല്‍ എന്നിവയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് സജ്ജമാക്കുന്നത്.